Wednesday 27 April 2016

RTI Frequently Asked Questions

  • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ രജിസ്റ്റേര്‍ഡ് /സ്പീഡ് പോസ്റ്റില്‍ തന്നെ അയക്കണമെന്നുണ്ടോ? സാധാരണ തപാല്‍,  സ്വകാര്യ കൊറിയര്‍ ഇവ പറ്റുമോ?
    നേരിട്ട് അപേക്ഷ നല്കാനാകാത്ത  സാഹചര്യങ്ങളില്‍ രജിസ്റ്റേര്‍ഡ്/
    സ്പീഡ് പോസ്റ്റില്‍  അയക്കുന്നതാണ്  നല്ലത്. എന്തെങ്കിലും കാരണവശാല്‍ മറുപടി ലഭിക്കാതെ അപ്പീല്‍ നല്‍കേണ്ടി വന്നാല്‍  അപേക്ഷ അയച്ചതിന് തെളിവായി തപാല്‍ രസീത് മാത്രമേ ഹാജരാക്കാന്‍ സാധിക്കുകയുള്ളൂ. സ്വകാര്യ കൊറിയര്‍ ഒഴിവാക്കുക.
  • വിവരം ലഭിക്കുന്നതിനുള്ള കാലയളവില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടുമോ? 
    അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണ് കാലാവധി കണക്ക് കൂട്ടുന്നത്.
  • കാലാവധിക്ക് ശേഷം ആണ് മറുപടി നല്കുന്നത് എങ്കില്‍ ‍ PIO ശിക്ഷാര്‍ഹനാണോ ?
     ശിക്ഷാര്‍ഹനാണ്.
  • ഒന്നാം അപ്പീല്‍ നാല്‍കാതെ SIC ക്കു നേരിട്ടു രണ്ടാം അപ്പീല്‍ നാല്‍കാനാകുമോ?
    സാധിക്കില്ല; എന്നാല്‍ SIC-യ്ക്ക് പരാതി നല്‍കാം.
  • ഒരു വിവരാവകാശ അപേക്ഷയില്‍ഉള്‍പ്പെടുത്താവുന്നചോദ്യങ്ങള്‍ക്ക്പരിധിയുണ്ടോ?
    ഇല്ല. പക്ഷേ, കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ വെവ്വേറെ വിവരാവകാശ അപേക്ഷ നല്കുന്നതാണ് അഭികാമ്യം. ഒന്നിലധികം വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷ നല്കാന്‍ ശ്രമിക്കുക..കേന്ദ്ര സര്‍ക്കാര്‍ നിയമം അനുസരിച്ച്, ചോദ്യങ്ങള്‍ 500 വാക്കുകള്‍ വരെയാകാം. എന്നാല്‍ വാക്കുകളുടെ എണ്ണം കൂടി എന്ന് പറഞ്ഞ് അപേക്ഷ നിരസിക്കാനാകില്ല.
  •  ഗ്യാസ് ഏജന്‍സികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ?
              HP, IOC, Bharat തുടങ്ങിയ പെട്രോളിയം കമ്പനികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും. ആയതിനാല്‍ അവര്‍ വഴി ഏജന്‍സിയെ സംബന്ധിച്ച വിവരം തേടാം. http://rtionline.gov.in സൈറ്റ്  വഴി  ഓണ്‍ലൈനിലും വിവരാവകാശ അപേക്ഷ ഫയല്‍ ചെയ്യാം. 
  • ഒരാളുടെ പേര് മാറ്റുന്നതിന് എന്താണ് ചെയ്യേണ്ടത്?
    പേര് മാറ്റുന്നതിനുള്ള അപേക്ഷാ ഫോം തിരുവനന്തപുരത്തുള്ള ഗവ: സെന്‍ട്രല്‍ പ്രസ്സിലും അതാതു ജില്ലകളിലെ ജില്ലാ ഫോം സ്റ്റോറിലും ലഭിക്കും. ഫോം സൌജന്യമാണ്. പക്ഷെ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അഞ്ചു രൂപ ഫോമിന്റെ ഫീസായി അധികം നല്‍കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റില്‍ പരസ്യം ചെയ്യാനുള്ള ഫീസ്‌ സഹിതം അതാത് ജില്ല ഫോം സ്റ്റോറിലോ ഗവ: സെന്‍ട്രല്‍ പ്രസ്സിലോ നേരിട്ടോ തപാലിലോ അയക്കാവുന്നതാണ്. അപേക്ഷ ഫീസ്‌ ടി ഓഫീസുകളില്‍ നേരിട്ടോ അല്ലെങ്കില്‍ ട്രെഷറിയിലോ അടയ്ക്കാവുന്നതാണ്. തപാലില്‍ അപേക്ഷ അയക്കുന്നവര്‍, സ്വന്തം വിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവര്‍ കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331360 എന്ന നമ്പരില്‍ തിരുവനന്തപുരത്തുള്ള പബ്ലിക്കേഷന്‍ അസിസ്റ്റന്റ്റ്/അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് ഓഫീസുമായി ബന്ധപ്പെടുക. പേര് മാറ്റിക്കൊണ്ടുള്ള ഗസറ്റ് നോട്ടിഫികേഷന്‍ വരുന്നതിന് 45-60 ദിവസം എടുക്കും. മൈനര്‍ ആയ കുട്ടിയുടെ പേര് മാറ്റത്തിന് രക്ഷിതാവ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗസറ്റ് നോട്ടിഫിക്കേഷനുള്ള മോഡല്‍ ഫോംസ് താഴയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.

    http://www.egazette.kerala.gov.in/forms.php

    മറ്റ് ലിങ്കുകള്‍:
    http://www.egazette.kerala.gov.in/instruction_malayalam.php?id=3 
  • ഒരാളുടെ പേരിലുള്ളള ആധാരത്തിൻറെ കോപ്പി മറ്റൊരാള്‍ക്ക് വിവരാവകാശം വഴി
    ലഭിക്കുമോ? എവിടെ അപേക്ഷ കൊടുക്കണം?

    ആധാരം ഒരു പൊതുരേഖയാണ്. ഏതൊരു വ്യക്തിയുടെ പേരിലുള്ള ആധാരത്തിന്റെ പകര്‍പ്പും വിവരാവകാശ നിയമപ്രകാരവും അല്ലാതെയും ഏതൊരു വ്യക്തിക്കും ലഭിക്കും. സര്‍ട്ടിഫൈഡ് കോപ്പിക്കായി ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ക്ക്  ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.  രജിസ്ട്രേഷന്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈനിലാണ് ഇപ്പോള്‍ അപേക്ഷ നല്‍കേണ്ടത്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://keralaregistration.gov.in/pearlpublic/index.php

    ആധാരത്തിന്റെ പകര്‍പ്പിനായി വിവരാവകാശ അപേക്ഷയും  നല്‍കാം. ഏത് രീതിയില്‍ അപേക്ഷിച്ചാലും കേരള സര്‍ക്കാര്‍ ആധാരത്തിന്റെ പകര്‍പ്പിനായി നിശ്ചയിച്ചിട്ടുള്ള തുക അടയ്ക്കെണ്ടതാണ്. ഇത് വിവരാവകാശ നിയമത്തില്‍ പറയുന്ന ഫീസിനേക്കാള്‍ വളരെ കൂടുതലാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വിവരാവകാശ നിയമത്തിന് സര്‍ക്കാര്‍ തന്നെ തുരങ്കം വെച്ച് കൊണ്ടിരിക്കുന്നത്.

No comments:

Post a Comment