Wednesday 27 April 2016

റിയല്‍ എസ്റ്റേറ്റ് [റെഗുലേഷന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ്] ആക്റ്റ് 2016

REAL ESTATE (REGULATION AND DEVELOPMENT) ACT,  2016
മലയാള സംഗ്രഹം: ശ്രീ സി.ബി ജോണ്‍സണ്‍

ഭവനം സ്വപ്നം കാണുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും തട്ടിപ്പുകള്‍ തടയാനും റിയല്‍ എസ്റ്റേറ്റ് രംഗത്തു കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പുതിയ നിയമം രാജ്യമൊട്ടാകെ പ്രാബല്യത്തിലാകും.

കൃഷിക്കു പിന്നില്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ നല്കുന്നതും വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതുമായ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് റിയല്‍ എസ്റ്റേറ്റ് (റഗുലേഷന്‍ ആന്‍ഡ് ഡവലപ്മെന്റ്) ബില്‍ – 2013 അവതരിപ്പിച്ചത്. തെറ്റായ പരസ്യങ്ങള്‍ വിശ്വാസവഞ്ചന, ലിംഗ മത വിവേചനം, നിര്‍മാണത്തിലെ പിഴവുകള്‍ തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാന്‍ ഈ നിയമം സഹായിക്കും.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കൃത്യതയും സമയനിഷ്ഠയും ഉറപ്പാക്കുക, കള്ളപ്പണത്തിന്റെ ഒഴുക്കു തടയുക, ഒരു പദ്ധതിക്കു വേണ്ടി പണം പിരിച്ചതിനു ശേഷം അതു മറ്റു പദ്ധതികളില്‍ ചെലവിടുന്നത് തടയുക തുടങ്ങിയവ ഈ നിയമനിര്‍മാണത്തിനു പിന്നിലെ ഉദ്ദേശ്യങ്ങളാണ്.

ഫ്ളാറ്റുകള്‍, വില്ലകള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പണമിടമാടും സുതാര്യവും സമയബന്ധിതവുമാക്കാന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റികള്‍ രൂപീകരിക്കണമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ വഞ്ചിക്കാന് ഇനി ഡവലപ്പേഴ്സിനു സാധ്യമല്ല. നിങ്ങള് വാഗ്ദാനം ചെയ്യുന്നതു കൃത്യമായി പാലിക്കുക. പരസ്യങ്ങളിലൂടെ പറയുന്നതൊക്കെ നടപ്പാക്കുക. ഭൂമി വില കുറയും, വേഗത്തില്‍ ക്ലിയറന്‍സുകള്‍ ലഭിക്കും,  കൂടുതല്‍ നിക്ഷേപങ്ങള്‍ വരും- വെങ്കയ്യ റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളോട് പറഞ്ഞു. ഒട്ടും വൈകാതെ ദേശീയ നഗര വാടക വീട് നയം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉപഭോക്ത്യ കോടതിയില്‍ നല്‍കാം. നേരത്തെ തീരുമാനിച്ച പ്ലാനുകളില്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ മാറ്റം വരുത്താന്‍ സാധിക്കില്ല. സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ആര്‍..ഇ.ആര്‍.എ) മാര്‍ഗ നിര്‍ദേശങ്ങൾ ലംഘിക്കുന്ന നിര്‍മാതാവിന് പരമാവധി മൂന്നുവര്‍ഷം വരെ പിഴയോടു കൂടിയോ പിഴയില്ലാതെയോ തടവ് ശിക്ഷ നല്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

ബില്ലിലെ നിർദേശങ്ങൾ
• അപ്പാര്‍ട്ട്മെന്റ്, പ്ലോട്ട്, ബില്‍ഡിംഗ് എന്നിവ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ എല്ലാ പ്രോജക്ടുകളും സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
• രജിസ്റ്റര്‍ ചെയ്ത പദ്ധതിയുടെ പ്രമോട്ടര്‍, ലേഒൗട്ട് പ്ലാന്‍, നിര്‍മാണ പദ്ധതി തുടങ്ങി എല്ലാ വിവരങ്ങളും അതോറിറ്റിയില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം.
• കെട്ടിട നിര്‍മാതാവും വാങ്ങുന്നയാളും തമ്മില്‍ കരാര്‍ നിര്‍ബന്ധമാക്കും. തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അതിവേഗ സംവിധാനമായും ഇത് പ്രവര്‍ത്തിക്കും.
• വാങ്ങുന്നയാളുടെ നിക്ഷേ പത്തിന്റെ 50 ശതമാനം പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇത് നിര്‍മാണ പ്രവൃത്തികള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
• വാങ്ങിയവരില്‍ മൂന്നില്‍ രണ്ട്  പേര്‍ അംഗീകരിക്കാതെ പ്ലാനില്‍ മാറ്റം വരുത്താന്‍ കെട്ടിട നിര്‍മാതാവിന് സാധിക്കില്ല.
• നിര്‍മാണം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന് കേടുപാടുണ്ടായാല്‍ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം.
• വസ്തുക്കള്‍ കൈമാറാന്‍ ബില്ഡര്‍മാര്‍ കാലതാമസം വരുത്തിയാല്‍ ട്രൈബ്യൂണല്‍ ഇടപെട്ട് 60 ദിവസത്തിനുള്ളില്‍ പിഴ ചുമത്തും.
• റിയല്‍ എസ്റ്റേറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലും റഗുലേറ്ററി അഥോറിറ്റി രൂപവത്കരിക്കണമെന്നത് ഇതുമായി ബന്ധപ്പെട്ട ബില്ലിലെ പ്രധാന വ്യവസ്ഥയാണ്.
• 500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള എല്ലാ പദ്ധതികളും ബില്ഡര്‍മാര്‍ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഭവന നിര്‍മാണ മേഖലയിലായാലും വാണിജ്യ കെട്ടിട നിര്‍മാണത്തിലായാലും ഇതു ബാധകമാണ്. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന പ്രോജക്റ്റുകള്‍ക്കും ബാധകമാവും. പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാനതല ട്രൈബ്യൂണലുകളും ഉണ്ടാവും. തര്‍ക്ക പരിഹാരത്തിന് പരമാവധി 60 ദിവസമാണ് സമയപരിധി.
പ്രോജക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഡവലപ്പര്‍മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയോ പദ്ധതിച്ചെലവിന്റെ 10 ശതമാനം പിഴയോ ലഭിക്കാം. രണ്ടു ശിക്ഷയും ഒന്നിച്ചും വരാം.
• ട്രൈബ്യൂണലിന്റെയോ അഥോറിറ്റിയുടെയോ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വീടു വാങ്ങുന്നവരും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും ഒരു വര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെടാം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് ബില്ഡര്‍മാരുടെ ഉത്തരവാദിത്വമാവുന്നു.
വീടു വാങ്ങാന് ആഗ്രഹിക്കുന്നവരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ 70 ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കണം. ഭൂമി വാങ്ങാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ അത് ഉപയോഗിക്കാനാവൂ. തങ്ങളുടെ പണം വാങ്ങി ബില്ഡര്‍മാര്‍ മറ്റു കാര്യങ്ങള്‍ ചെയ്യുന്നതു തടയപ്പെടുന്നു എന്ന ഉറപ്പ് ഇതുവഴി വീടുവാങ്ങുന്നവര്‍ക്ക് ലഭിക്കുകയാണ്.
അംഗീകരിക്കപ്പെട്ട പ്ലാനില് മാറ്റം വരുത്തണമെങ്കില്‍ അലോട്ടികളില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ അനുമതി വേണമെന്ന വ്യവസ്ഥയും ഉപയോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതിനു സഹായിക്കും.
• നിര്‍മാതാക്കള്‍ക്ക് തോന്നിയപോലെ മാറ്റങ്ങള്‍ വരുത്തി ഉപയോക്താവിനെ കബളിപ്പിക്കാനാവില്ല എന്നു ചുരുക്കം. ഉപയോഗിക്കാത്ത സ്ഥലത്തിനും വില നല്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയുന്നതും വലിയ കാര്യം. കാര്‍പ്പറ്റ് ഏരിയയ്ക്കു മാത്രമേ വില ഈടാക്കാവൂ എന്നതാണ് ബില്ലിലെ വ്യവസ്ഥ. കെട്ടിടം കൈമാറി അഞ്ചു വര്‍ഷത്തിനിടെയുണ്ടാകുന്ന കേടുപാടുകള്‍ നിര്‍മാണക്കമ്പനി തന്നെ തീര്‍ത്തു നല്കണം. ഗുണനിലവാരം കുറഞ്ഞ സാമിഗ്രികള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ വഞ്ചിക്കുന്ന ഏര്‍പ്പാട് നടക്കില്ല എന്നര്‍ഥം.
• ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേക്കും എല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായി ബില്ഡര്‍മാരെ ശപിക്കേണ്ട ഗതികേട് ഒഴിവാകുകയാണ് നിയമം കര്‍ശനമായി പാലിക്കപ്പെട്ടാല്‍. വീടോ ഫ്ളാറ്റോ നല്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ വാങ്ങിയ ശേഷം മുങ്ങുന്നവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോയി വട്ടം കറക്കുന്നവരുമെല്ലാം ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പുതിയ ബില്‍ സഹായിക്കും.. നീണ്ട കാത്തിരിപ്പിനു ശേഷം വീടും ഫ്ളാറ്റും കിട്ടുമ്പോള്‍ വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെടുന്ന സാഹചര്യങ്ങളും ഇല്ലാതാവട്ടെ. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സത്യസന്ധതയും സുതാര്യതയും വര്‍ധിക്കുന്നത് അനിവാര്യമാണ് രാജ്യത്ത്. കെട്ടിട നിര്‍മാതാവും വാങ്ങുന്നയാളും തമ്മില്‍ കരാര്‍ നിര്‍ബന്ധമാക്കും. തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അതിവേഗ സംവിധാനമായും ഇത് പ്രവര്‍ത്തിക്കും.

കേന്ദ്ര ബില്ലിന്റെ പൂര്‍ണരൂപം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

No comments:

Post a Comment