Thursday 19 March 2020

കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ ഖനനം - നിയമലംഘനങ്ങളും ഖജനാവിന് കോടികള്‍ നഷ്ടം ഉണ്ടാകുന്നതും സംബന്ധിച്ച് നല്‍കിയ പരാതി.



മണ്ണെടുപ്പ് സംബന്ധിച്ച അല്പം ദീര്‍ഘമായ ഒരു പോസ്റ്റാണ്; സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി വായിക്കുക. ഇരുപതിനായിരം ചതുരശ്രമീറ്റർ അതായത് അഞ്ചേക്കര്‍ വരെ അടിത്തറയുള്ള കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് ഖനനാനുമതി ഇല്ലാതെ യഥേഷ്ടം മണ്ണെടുക്കുവാന്‍  അനുവാദം നല്‍കിയ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം  പൊതുഖജനാവിന് ഉണ്ടാക്കുന്ന അഴിമതിയുമാണ്‌.  

കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ (KMMC) റൂള്‍സ് 2015-ലെ ചട്ടം (14)  പ്രകാരം നിര്‍മ്മാണാവശ്യങ്ങള്‍ക്കായി മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പില്‍ നിന്നും ഖനനാനുമതി (ക്വാറിയിംഗ് പെര്‍മിറ്റ്‌) ആവശ്യമാണ്‌. എന്നാല്‍, റസിഡന്‍ഷ്യലോ കമേഴ്സ്യലോ ആയ 300 SQM വരെ പ്ലിംഗ്ത് (അടിത്തറ) ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.  അതായത്,  തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്‌ ഉണ്ടെങ്കില്‍,  ഇത്തരം SQM വരെയുള്ള കെട്ടിടങ്ങളുടെ അടിത്തറയുടെ നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യാന്‍ ക്വാറിയിംഗ് പെര്‍മിറ്റ്‌ എടുക്കേണ്ടതില്ല.  ഇതാണ് ഇരുപതിനായിരം ചതുരശ്രമീറ്ററായി  (2,15,278 ചതുരശ്ര അടി)  ഉയര്‍ത്തിയിരിക്കുന്നത്. ഇത് കെട്ടിടത്തിന്റെ ആകെ വലിപ്പമല്ല എന്നും ഓര്‍ക്കുക, അടിത്തറയുടെ വിസ്തീര്‍ണ്ണമാണ്. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കാന്‍ മാത്രമുള്ള ഈ ഇളവ് നഗ്നമായി ലംഘിച്ച് പ്ലോട്ടിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്യുകയാണ് ഏവരും ചെയ്യുന്നത്.

ഇനി മുതല്‍ കേരളത്തില്‍ അഞ്ചേക്കര്‍ (കൃത്യമായി പറഞ്ഞാല്‍ 4.94 ഏക്കര്‍) വരെ അടിത്തറയുള്ള കെട്ടിടത്തിനായി എത്ര ആഴത്തിലും യഥേഷ്ടം മണ്ണെടുക്കാന്‍ സാധിക്കും. ഇതിലും വലിയ അടിത്തറയുള്ള കെട്ടിടങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. അത്തരം കെട്ടിടങ്ങള്‍ക്ക് മാത്രമേ ഇനി  ക്വാറിയിംഗ് പെര്‍മിറ്റ്‌ ആവശ്യമുള്ളൂ. അതായത് ചട്ടത്തെ നില നിര്‍ത്തി കൊണ്ട് തന്നെ, അതിനെ അതിസമര്‍ത്ഥമായി കൊന്നു കളഞ്ഞു.

ഭൂനിരപ്പിന് താഴെ നിലകള്‍ പണിയുന്നത് പ്രധാനമായും കാര്‍പാര്‍ക്കിംഗിന് വേണ്ടിയാണ്. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും ഇപ്രകാരം മണ്ണ് ഖനനം ചെയ്‌താല്‍ എന്തുമാത്രം മണ്ണ് വരുമെന്ന് നോക്കാം. ഒരു സെല്ലാര്‍ ഫ്ലോര്‍  ആണുള്ളതെങ്കില്‍ മൂന്ന് മീറ്ററും രണ്ടാണെങ്കില്‍ ആറു മീറ്ററും താഴ്ചയില്‍ മണ്ണ് നീക്കം ചെയ്യണം. അതായത് 20,000 * 6 = 1,20,000 ക്യുബിക് മീറ്റര്‍ മണ്ണാണ് ഖനനം ചെയ്യപ്പെടുന്നത്. ഒരു ടിപ്പര്‍ ലോറിയില്‍ ഉദ്ദേശം 5 ക്യുബിക് മീറ്റര്‍ മണ്ണ് കൊണ്ട് പോകാന്‍ കഴിയും. അതായത് 1,20,000 / 5 = 24000 ലോഡ് മണ്ണ് യാതൊരുവിധ പഠനമോ പരിശോധനയോ ഇല്ലാതെ ആര്‍ക്കും ഖനനം ചെയ്യാം.

ഇങ്ങനെ ഖനനം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കും ? അതിനുണ്ടായിരുന്ന നിയ്രന്ത്രണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്ത് കളഞ്ഞിരുന്നു. നിലവില്‍ യാതൊരുവിധ നിബന്ധനകളും ഇല്ല; ആര്‍ക്കും എവിടേയും നിക്ഷേപിക്കാം. ശരാശരി ഒരു നെല്പാടത്തിന്‍റെ താഴ്ച ഒരു മീറ്റര്‍ ആണ് എന്ന് കരുതുക. അങ്ങനെയെങ്കില്‍ അഞ്ചേക്കര്‍ സ്ഥലത്ത് നിന്നും ആറു മീറ്റര്‍ താഴ്ചയില്‍ എടുക്കുന്ന മണ്ണ് കൊണ്ട് 30 ഏക്കര്‍ പാടം നിയമവിരുദ്ധമായി നികത്താം.

ഇനി എന്താണിതിലെ അഴിമതി എന്ന് നോക്കാം.  20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും 6 മീറ്റര്‍ താഴ്ചയില്‍ ഖനനം ചെയ്‌താല്‍ 24000 ലോഡ് മണ്ണ് ലഭിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. അതായത് 20,000 * 6  = 1,20,000  ക്യുബിക് മീറ്റര്‍. ഇതിനെ മെട്രിക് ടണ്‍ ആക്കിയാല്‍  2,40,000 വരും. മറ്റൊരു രീതിയില്‍ കുറച്ച് കൂടി ലളിതമായി പറയാം. ഒരു ടിപ്പറില്‍ പത്ത് മെട്രിക് ടണ്‍ മണ്ണാണ് കൊള്ളുക. 24000 ലോഡ് മണ്ണ് ഉണ്ടേല്‍ ആകെ മണ്ണിന്‍റെ അളവ്  24000 * 10 = 2,40,000 മെട്രിക് ടണ്‍. ക്വാറിയിംഗ് പെര്‍മിറ്റിന് മെട്രിക് ടണിന് 40 രൂപയാണ് റോയല്‍റ്റി ആയി സര്‍ക്കാരിന് അടയ്ക്കേണ്ടത്. ഇത്രയും മണ്ണ് ഖനനം ചെയ്യുമ്പോള്‍ 96,00,000 (96 ലക്ഷം)  രൂപയാണ് നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഇനി ലഭിക്കുന്നത് വട്ടപ്പൂജ്യം. സംസ്ഥാനമൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നൂറുകണക്കിന് കോടി രൂപയുടെ നഷ്ടം. ഇതും കുടിയന്മാര്‍ വഹിച്ച് കൊള്ളും എന്നതാണ് ഏക ആശ്വാസം.
അതുപോലെ, അനധികൃതമായി മണ്ണെടുക്കുന്ന പക്ഷം റോയല്‍റ്റിയുടെ അഞ്ചിരട്ടി പിഴയും ക്വാറിയിംഗ് പെര്‍മിറ്റ്‌ ഇല്ലാതെ മണ്ണെടുത്താല്‍ മൂന്നിരട്ടി പിഴയും ഈടാക്കണമെന്നാണ് നിയമമെങ്കിലും റവന്യൂ, ജിയോളജി വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതിനാല്‍, നൂറുകണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 300 ചതുരശ്രമീറ്ററിന് മുകളില്‍ അടിത്തറയുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ക്വാറിയിംഗ് പെര്‍മിറ്റ്‌ എടുക്കാതെ നിയമവിരുദ്ധമായാണ് സംസ്ഥാനത്തൊട്ടാകെ വര്‍ഷങ്ങളായി മണ്ണെടുക്കുന്നത് . നിലവിലെ റേറ്റ് പ്രകാരം ടിപ്പറിലെ ഒരു ലോഡ് മണ്ണിന് കുറഞ്ഞത് ആയിരം രൂപ സര്‍ക്കാരിലേക്ക്  പിഴയായി അടയ്ക്കേണ്ടി വരും. ഇങ്ങനെ നൂറുകണക്കിന് കോടി സര്‍ക്കാരിന് പിരിഞ്ഞ് കിട്ടാനുണ്ട്.

കൂടാതെ, കെട്ടിടം പണിയാനെന്ന വ്യാജേന  ബില്‍ഡിംഗ് പെര്‍മിറ്റ്‌  എടുത്ത് വന്‍തോതില്‍ മണ്ണെടുപ്പ്‌ നടക്കുന്നു. മലകള്‍ സമതലങ്ങളാകുന്നു.  ഒരാള്‍ക്ക് ഒരേക്കര്‍ സ്ഥലത്ത് നിന്നും മണ്ണെടുക്കണം എന്നിരിക്കട്ടെ, ക്വാറിയിംഗ് പെര്‍മിറ്റിന്റെ നടപടിക്രമങ്ങള്‍ ഒഴിവാക്കാനായി, 300 ചതുരശ്രമീറ്ററില്‍ താഴെ വരുന്ന ഏഴോ എട്ടോ കെട്ടിടങ്ങള്‍ക്ക് വെവ്വേറെ ബില്‍ഡിംഗ് പെര്‍മിറ്റ്‌   എടുത്ത് അതിന്റെ മറവിലായിരുന്നു ഇത്രയും നാള്‍ മണ്ണെടുത്തിരുന്നത്.  ഇനി ഒരൊറ്റ ബില്‍ഡിംഗ്‌ പെര്‍മിറ്റില്‍ അഞ്ചേക്കര്‍ വരെ കുന്ന് ഇല്ലാതാക്കാം. മണ്ണ് നീക്കം ചെയ്ത ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് എങ്കിലും നിര്‍മ്മിക്കണം എന്നാണ് ചട്ടമെങ്കിലും ഒരു വകുപ്പും  യാതൊരുവിധ പരിശോധനകളും ഇക്കാര്യത്തില്‍ നടത്താറില്ല.   ഇപ്രകാരം സകല വില്ലേജിലും  പരിശോധന നടത്തി നടപടി സ്വീകരിച്ചാല്‍  നൂറുകണക്കിന് കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക.

കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം മണ്ണ് ഖനനം മൂലം അനേകായിരം കോടികള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതായി കാണിച്ച്  15.02.2020-ല്‍ ഞാന്‍ മുഖ്യമന്ത്രിക്ക്  പരാതി നല്‍കിയിരുന്നു. (നം CMO19068855).  പരാതിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും മറ്റ് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നല്‍കിയിരുന്നതാണ്. ടി പരാതിയുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.  ഈ മേഖലയില്‍ നടക്കുന്ന സര്‍വ്വ നിയമലംഘനങ്ങളും വളരെ വ്യക്തമായി ഇതില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ പരാതിയില്‍ നടപടി എടുത്ത് നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരം യഥേഷ്ടം കേരളം തുരക്കാന്‍  സര്‍ക്കാര്‍ മണ്ണ് മാഫിയയ്ക്ക് ഒപ്പം നില്ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 

ചട്ടം കര്‍ശനമായി നടപ്പാക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ (KMMC ചട്ടം നിലവില്‍ വന്നത് മുതല്‍)  ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് നടപടി എടുത്താല്‍ ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് ലഭിക്കും.  ഈ തുക ഈടാക്കണമെന്നതായിരുന്നു എന്റെ പരാതിയിലെ പ്രധാന ആവശ്യം. എന്നാല്‍,  അതിന് പകരം ഈ തുക റിയല്‍ എസ്റ്റേറ്റ് / മണ്ണ് മാഫിയകള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ പരസ്യം വരുന്ന, അവര്‍ക്ക് ഷെയറുള്ള  ഒരു മാധ്യമത്തില്‍ നിന്നും ആരും ഇതൊന്നും അറിയാന്‍ പോകുന്നില്ല.  സര്‍ക്കാര്‍ നല്‍കിയ ഇളവ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക്  ഉത്തേജനമേകും എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; അല്ലാതെ ഇതില്‍ അഴിമതിയോ പാരിസ്ഥിതിക പ്രശ്നങ്ങളോ തരിമ്പ്‌ പോലുമില്ല.
കെട്ടിട  നിര്‍മാണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വര്‍ഷങ്ങളായി ഞാന്‍ നടത്തിയിട്ടുള്ള പഠനത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്രയും കാര്യങ്ങള്‍ എഴുതിയത്. മണ്ണ് മാഫിയക്കെതിരെ പ്രതികരിച്ചതിന് കോട്ടയം നഗരസഭയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനം ഏറ്റപ്പോഴും അവര്‍ വീട് കയറി ആക്രമിച്ചപ്പോഴും ഏത് നിമിഷവും ആക്രമണം ഭയന്ന് നടന്നപ്പോഴും ഞാനൊരിക്കലും നിരാശനായിട്ടില്ല, പക്ഷെ, ഈ സര്‍ക്കാര്‍ തീരുമാനത്തില്‍  ഞാന്‍ അത്രയധികം നിരാശനാണ്. 

സംസ്ഥാനത്തെമ്പാടും മണ്ണെടുപ്പ്‌ കേന്ദ്രങ്ങളില്‍  വിജിലന്‍സിനെയും റവന്യൂ അധികാരികളേയും  ഉപയോഗിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിയപ്പോഴേ സംശയം തോന്നിയിരുന്നു; മറ്റെന്തിനോ ഉള്ള പുറപ്പാട് ആണെന്ന്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ അടുത്തു വരുന്നു. തൊട്ടു പുറകെ 2021-ല്‍ നിയമസഭാ ഇലക്ഷനും ഉണ്ട്. അതിനൊക്കെ വേണ്ട ഫണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കണ്ടെത്തേണ്ടതുണ്ടാകാം. അത് പക്ഷെ, രണ്ട് വട്ടം പ്രളയം വിഴുങ്ങിയ കേരളത്തെ ഇങ്ങനെ തുരന്ന്  വിറ്റിട്ടാകരുത്; അപേക്ഷയാണ്....സര്‍ക്കാരിനോട് മാത്രമല്ല; പ്രതിപക്ഷ പാര്‍ട്ടികളോടും കൂടിയാണ്...

-മഹേഷ്‌ വിജയന്‍
(വിവരാവകാശ പ്രവര്‍ത്തകന്‍)




ബഹു: കേരള മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി.


വിഷയം: കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് ഖനനം ചെയ്യാന്‍ വിവിധ വകുപ്പുകള്‍ ഒത്താശ ചെയ്യുന്നതും തന്മൂലം അനേകായിരം കോടികള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതും സംബന്ധിച്ച പരാതി.

ഹര്‍ജിക്കാരന്‍:
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com  
    mo: +91 93425 02698

                 ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത്

1. ഞാന്‍ മേല്‍ കാണിച്ച വിലാസത്തിലെ സ്ഥിരതാമസക്കാരനും വിവരാവകാശ പ്രവര്‍ത്തകനും ഐ.ടി പ്രൊഫഷണല്‍ ഉദ്യോഗം രാജി വെച്ച് അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയുമാണ്. അനധികൃത മണ്ണെടുപ്പിന് എതിരേ പ്രതികരിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ആക്രമണങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. കോട്ടയം നഗരസഭയില്‍ വെച്ച് രണ്ട് തവണ ആക്രമിക്കപ്പെട്ടത് കൂടാതെ എന്റെ വീട്ടില്‍ കയറിയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം കാട്ടാക്കടയില്‍ സംഗീത് എന്ന ചെറുപ്പക്കാരനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും ഈ പരാതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

2. കെട്ടിട നിര്‍മ്മാണത്തിനായി ഭൂമി പരുവപ്പെടുത്തുന്നത് സംബന്ധിച്ച (Development or redevelopment of land) ബില്‍ഡിംഗ് റൂള്‍സിലെ (KMBR/KPBR) വ്യവസ്ഥകളും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍സിലെ (ചുരുക്കത്തില്‍ KMMC Rules 2015) വ്യവസ്ഥകളും  നഗ്നമായി ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണത്തിന്‍റെ മറവില്‍ വന്‍തോതില്‍ മണ്ണ് ഖനനം നടത്തി മണ്ണ് മാഫിയകള്‍ തഴച്ച് വളരുന്നത്. ഇത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് ഈ പരാതി സമര്‍പ്പിക്കുന്നത്.

3. കെട്ടിട നിര്‍മ്മാണത്തിനായി പ്ലോട്ട് അനുയോജ്യമായെങ്കില്‍ മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ്‌ നല്‍കാവൂ എന്ന് ബില്‍ഡിംഗ് റൂള്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് മുന്‍പ്, ഭൂമിയുടെ വികസനം / പുനര്‍വികസനം ആവശ്യമായ സംഗതികളില്‍ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ ലഭിച്ച ശേഷം മണ്ണെടുപ്പ്‌ / ഖനനം ആവശ്യമായ സംഗതികളില്‍ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡവലപ്പ്‌മെന്‍റ് & റഗുലേഷന്‍) ആക്ട് 1957-നും അനുബന്ധ ചട്ടങ്ങള്‍ക്കും കീഴിലുള്ള വ്യ്വവസ്ഥകള്‍ പ്രകാരം ജിയോളജി വകുപ്പില്‍ നിന്നും അനുമതി നേടിയശേഷമായിരിക്കണം മൈനിംഗ് / ഭൂ വികസനം  നടത്തേണ്ടത്.  

4. കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയില്‍ ഭൂ വികസനം / പുനര്‍വികസനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ചട്ടം പ്രകാരം, ഭൂമി ബില്‍ഡിംഗ് നിര്‍മ്മാണത്തിന് അനുയോജ്യമായെന്ന് കാണിച്ച് സെക്രട്ടറി നിര്‍ദ്ദിഷ്ട ഫോറത്തില്‍ വികസന പെര്‍മിറ്റ്‌ (Development Certificate) നല്‍കേണ്ടതാണ്. ആയതിന് ശേഷമാകണം ബില്‍ഡിംഗ് പെര്‍മിറ്റ്‌ നല്‍കേണ്ടത്. എന്നാല്‍, ടി എല്ലാ ചട്ടങ്ങളും സംസ്ഥാനമൊട്ടാകെ പൂര്‍ണ്ണമായും ലംഘിക്കപ്പെടുന്നു.

5. വിവിധ തട്ടുകളായി കിടക്കുന്ന പ്ലോട്ടുകളും മറ്റും നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയില്‍ ഡവലപ്പ്‌മെന്‍റ് ചെയ്യാതെ ബില്‍ഡിംഗ് പെര്‍മിറ്റ്‌ നല്‍കിയ ശേഷം  ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്കുന്ന തെറ്റായ രീതിയാണ് സംസ്ഥാനത്ത് ഉടനീളം ത.സ്വ.ഭ സ്ഥാപനങ്ങള്‍ അനേക വര്‍ഷങ്ങളായി സ്വീകരിച്ച് പോരുന്നത്. ഇത് മണ്ണ് മാഫിയകളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ബില്‍ഡിംഗ് പെര്‍മിറ്റും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റും ഒരേ സമയം അനുവദിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. ബില്‍ഡിംഗ് പെര്‍മിറ്റ്‌ എടുത്ത ശേഷം ഭൂമിയുടെ വികസനത്തിന് ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ ബില്‍ഡിംഗ് പെര്‍മിറ്റ്‌ റദ്ദാക്കിയ ശേഷം മാത്രമായിരിക്കണം ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ്‌ നല്‍കേണ്ടത്. ഇതെല്ലാം ലംഘിച്ചാണ് ബില്‍ഡിംഗ് പെര്‍മിറ്റും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റും ഇപ്പോള്‍ അനുവദിച്ച് പോരുന്നത്. ഭൂരിഭാഗം സ്ഥാപനങ്ങളും KMBR / KPBR-ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചല്ല ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റുകള്‍ നല്‍കുന്നത്.

6. ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തിലുള്ള ഉത്ഖനനം ഉള്‍ക്കൊള്ളുന്ന സൈറ്റുകളുടെയും പ്ലാനുകളുടെയും അംഗീകാരവും പെര്‍മിറ്റ്‌ അനുവദിക്കലും സംബന്ധിച്ച  KMBR / KPBR-ലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെടുന്നു. ബേയ്സ്മെന്‍റ് ഫ്ലോര്‍ നിര്‍മ്മാണം ഉള്‍പ്പെടുന്ന എല്ലാ അപേക്ഷകളിലും ടി വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ്‌ നല്‍കാവൂ എന്നിരിക്കെ അതെല്ലാം കാറ്റില്‍ പറത്തിയാണ് ത.സ്വ.ഭ. സ്ഥാപനങ്ങള്‍ പെര്‍മിറ്റ്‌ അനുവദിക്കുന്നത്.

7 KMMC Rules 2015 ചട്ടം (14)  പ്രകാരം നിര്‍മ്മാണാവശ്യങ്ങള്‍ക്കായി മണ്ണ് ഫില്‍ ചെയ്യുന്നതിനോ ഭൂമി ലെവല്‍ ചെയ്യുന്നതിനോ സാധാരണ മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പില്‍ നിന്നും Quarrying Permit എടുക്കേണ്ടതാണ്. എന്നാല്‍, റസിഡന്‍ഷ്യലോ കമേഴ്സ്യലോ ആയ 300 SQM വരെ പ്ലിംഗ്ത് (അടിത്തറ) ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.  അതായത്,  മുന്‍‌കൂര്‍ ബില്‍ഡിംഗ് പെര്‍മിറ്റ്‌ ലഭിച്ചിട്ടുള്ള പക്ഷം,  300 SQM വരെ പ്ലിംഗ്ത് ഏരിയയുള്ള റസിഡന്‍ഷ്യല്‍ / കമേഴ്സ്യല്‍  കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി Quarrying Permit എടുക്കേണ്ടതില്ല. കെട്ടിടത്തിന്‍റെ അടിത്തറ അഥവാ ബേയ്സ്മെന്റ് ഫ്ലോര്‍ നിര്‍മ്മാണത്തിനായി മാത്രമാണ് ടി ഇളവുകള്‍ ഉള്ളത്. കെട്ടിടത്തിന്‍റെ ഭാഗമല്ലാത്ത പ്ലോട്ടിലെ ഒരിടത്ത് നിന്ന് പോലും മണ്ണ് നീക്കം ചെയ്യാന്‍ ടി ഇളവുകള്‍ പ്രകാരം സാധിക്കില്ല. എന്നാല്‍, ടി ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്ത് ജിയോളജി വകുപ്പ് 300 SQM-ല്‍ കൂടുതല്‍ ഏരിയയില്‍ നടത്തിയിരിക്കുന്ന ഖനനത്തിനും Quarrying Permit ഇല്ലാതെ തന്നെ മണ്ണ് പുറത്ത് കൊണ്ട് പോകുന്നതിനുള്ള ട്രാന്‍സിറ്റ് പാസ്സുകള്‍നല്‍കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. അനേകകോടികളാണ് ഈ കാരണങ്ങളാല്‍ അനേക വര്‍ഷങ്ങളായി പൊതുഖജനാവിന് നഷ്ടം വന്ന് കൊണ്ടിരിക്കുന്നത്.

8. അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ക്ക് ഉണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങള്‍ക്കും KMMC Rules 2015 ചട്ടം (17) പ്രകാരവും കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരവും നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതാണ്. എന്നാല്‍, അധികാരികള്‍ ടി നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി സിവില്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വരുന്നു. ഇത് ഭാരിച്ച ചിലവും കാലതാമസവും വരാനിടയാക്കുന്നു.

9. ബില്‍ഡിംഗ് പെര്‍മിറ്റ് / ഡെവലപ്മെന്റ് പെര്‍മിറ്റ് എടുത്ത് മണ്ണ് നീക്കം ചെയ്ത ശേഷം, പെര്‍മിറ്റിലെ വ്യവസ്ഥ പ്രകാരം, ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് എങ്കിലും നിര്‍മ്മിച്ച്, അക്കാര്യം അപേക്ഷകന്‍ ജിയോളജി വകുപ്പിനെ ബോധിപ്പിക്കണമെന്നാണ് നിയമമെങ്കിലും 90% കേസുകളിലും കെട്ടിടം നിര്‍മ്മിക്കാറില്ല. മണ്ണ് നീക്കം ചെയ്ത ശേഷം കെട്ടിടം നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തി ത.സ്വ.ഭ സ്ഥാപനങ്ങളോ ജിയോളജി വകുപ്പോ യാതൊരുവിധ തുടര്‍നടപടികളും സ്വീകരിക്കാറില്ല. KMMC Rules 2015 ചട്ടം (14) -ലെ ഇളവ് പരിധിയായ 300 SQM ലിമിറ്റ് മറികടക്കാന്‍ 300 SQM-ല്‍ താഴെ പ്ലിംഗ്ത് ഏരിയയുള്ള നിരവധി പെര്‍മിറ്റുകള്‍ എടുത്ത് മണ്ണെടുപ്പ്‌ നടത്തുന്നു. ഇതിന്, ത.സ്വ.ഭ സ്ഥാപനങ്ങള്‍ ഒത്താശ ചെയ്യുന്നു. BPL-കാരന്‍ 299 SQM കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷിച്ചാലും ആര്‍ക്കും അതില്‍ ഒരു സംശയവും ഇല്ല. പലയിടത്തും വാര്‍ഡ്‌ മെമ്പര്‍മാരും കൌണ്‍സിലര്‍മാരുമാണ് അനധികൃത മണ്ണെടുപ്പിന് ഇടനിലക്കാരായി നില കൊള്ളുന്നത്.

10. അനധികൃതമായി മണ്ണെടുക്കുന്ന പക്ഷം അഞ്ചിരട്ടി പിഴ ഈടാക്കണമെന്നാണ് നിയമമെങ്കിലും റവന്യൂ, ജിയോളജി വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിഷയത്തില്‍ നടപടി സ്വീകരിക്കാത്തതിനാല്‍, നൂറുകണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് റോയല്‍റ്റി / പിഴ ഇനത്തില്‍ നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്തിട്ടുണ്ടോ എന്ന് ജിയോളജിയോ റവന്യൂ വകുപ്പോ യാതൊരുവിധ പരിശോധനകളും നടത്താറില്ല. സംസ്ഥാനത്തൊട്ടാകെ കര്‍ശന പരിശോധന നടത്തി ടി പിഴ ഈടാക്കിയാല്‍ അനധികൃത മണ്ണെടുപ്പ്‌ പൂര്‍ണ്ണമായും നിലയ്ക്കുകയും പരിസ്ഥിതി സംരക്ഷിക്കുവാനും സാധിക്കും.

11. മണ്ണ് കൊണ്ട് പോകുന്നതിന് നിരോധനമുള്ള രാത്രി സമയങ്ങളില്‍ പ്രത്യേകിച്ചും വെളുപ്പിനെ മൂന്ന്‍ മണി മുതല്‍ നിരവധി വാഹനങ്ങള്‍ മണ്ണുമായി സുഗമമായി സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. ടോറസില്‍ മണ്ണ് കൊണ്ട് പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആയത് ലംഘിച്ച് ധാരാളം ടോറസ് വാഹങ്ങളില്‍ മണ്ണ് കൊണ്ട് പോകുന്നുണ്ട്. ടോറസിന് പ്രവേശനം നിരോധിച്ചിരിക്കുന്ന പഞ്ചായത്ത് / നഗരസഭ വഴികളിലൂടെ പോലും ടോറസില്‍ മണ്ണ് കൊണ്ടുപോകുകയും നിക്ഷേപിക്കുകയും ചെയ്ത് വരുന്നു.  മണ്ണാണ് എന്ന് അറിയാതിരിക്കാന്‍ മുകള്‍ ഭാഗത്ത് കെട്ടിടാവശിഷ്ടങ്ങള്‍ നിറച്ചും യഥേഷ്ടം മണ്ണ് കടത്തുന്നുണ്ട്. 

12. പൊലീസിനോ എന്തിന് വിജിലന്‍സിനോ പോലും മണ്ണെടുപ്പ്‌ സംബന്ധിച്ച യഥാര്‍ത്ഥ നിയമങ്ങളോ ചട്ടങ്ങളോ അറിയില്ല എന്നതാണ് സത്യം. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് അത്രമേല്‍ നിയമം ഇവിടെ വളച്ചൊടിച്ചിരിക്കുന്നു. ഏതെങ്കിലും അധികാരികള്‍ പിടിച്ചാല്‍ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ് കാണിച്ച് യഥേഷ്ടം നിയമനടപടികളില്‍ നിന്നും ഊരിപ്പോരാന്‍ ഇത് മണ്ണ് മാഫിയകള്‍ക്ക് സഹായകമാകുന്നു. യഥാര്‍ത്ഥ നിയമം എന്താണെന്ന് നമ്മള്‍ മനസിലാക്കി വരുമ്പോഴേക്കും ഒരു കുന്നുപോലും കേരളത്തില്‍ ഉണ്ടായെന്ന് വരില്ല. അതിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് രണ്ട് പ്രളയങ്ങള്‍ക്ക് ശേഷവും നമ്മള്‍ തെല്ലും ഉല്‍കണ്ഠപ്പെടുന്നില്ല എന്ന് അതിയായ ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.

13. ചട്ടപ്രകാരം പൊതുജനങ്ങള്‍ കാണ്‍കെ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ട പെര്‍മിറ്റ്‌, നിര്‍മ്മാണ പ്രവൃത്തി എന്നിവയുടെ വിശദാംശങ്ങള്‍ 99% കേസുകളിലും ചെയ്യാറില്ല. ആയതിനെതിരെ നടപടി  ത.സ്വ.ഭ സ്ഥാപനങ്ങള്‍ യാതൊരുവിധ നടപടികള്‍ സ്വീകരിക്കാറുമില്ല. ടി വിവരങ്ങള്‍ യഥാവിധി പ്രദര്‍ശിപ്പിച്ചാല്‍ തന്നെ കെട്ടിട നിര്‍മ്മാണത്തിന്‍റെ മറവിലുള്ള മണ്ണെടുപ്പും അനധികൃത നിര്‍മ്മാണങ്ങളും കുറെയൊക്കെ തടയാന്‍ സാധിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചാല്‍ പോലും ആയതിനെതിരെ ശരിയായ നടപടികള്‍ സ്വീകരിക്കാതെയും ത.സ്വ.ഭ സ്ഥാപനങ്ങളും ഇത്തരം നിയമലംഘനങ്ങള്‍ക്ക് വളവും വെള്ളവും ഇട്ട് കൊടുക്കുന്നു.

14. നഗരസഭ / പഞ്ചായത്ത്, ജിയോളജി, റവന്യൂ, പോലീസ് അധികൃതരുടെ ഒത്താശയിലാണ് കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് കൊള്ള നടക്കുന്നതും തണ്ണീര്‍തടങ്ങള്‍ നികത്തപ്പെടുന്നതും. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി
⦁    ടി എല്ലാ നിയമലംഘനങ്ങളും വിജിലന്‍സ് ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളെ കൊണ്ട് വിശദമായി അന്വേഷിക്കണമെന്നും
⦁    സംസ്ഥാനത്തൊട്ടാകെ കര്‍ശന പരിശോധന നടത്തി കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ നടത്തിയിട്ടുള്ള അനധികൃത മണ്ണെടുപ്പിനെതിരെ നിയമാനുസൃതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും
⦁    മണ്ണെടുപ്പ്‌ ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനമൊട്ടാകെ ബില്‍ഡിംഗ് പെര്‍മിറ്റ് / ഡെവലപ്മെന്റ് പെര്‍മിറ്റ് നല്‍കുന്ന തെറ്റായ രീതി അവസാനിപ്പിച്ച് നിയമ ലംഘനം നടത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും അന്വേഷണവും വകുപ്പുതല അച്ചടക്കനടപടികളും ആരംഭിക്കണമെന്നും
⦁    Quarrying Permit ആവശ്യമായ സംഗതികളിലും 300 SQM-ന് മുകളിലും പ്ലിംഗ്ത് ഏരിയയുള്ള നിര്‍മ്മാണങ്ങളിലും Quarrying Permit ഇല്ലാതെ തന്നെ മണ്ണ് നീക്കം ചെയ്യാന്‍ ട്രാന്‍സിറ്റ് പാസ്സുകള്‍ നല്‍കിയതുള്‍പ്പടെ ജിയോളജി വകുപ്പില്‍ നടന്നിട്ടുള്ള വ്യാപകമായ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും
⦁    രാത്രികാലങ്ങളില്‍ നടക്കുന്ന മണ്ണെടുപ്പും വാഹനങ്ങളില്‍ മണ്ണ് കൊണ്ട് പോകുന്നതും കര്‍ശനമായി തടയണമെന്നും
⦁    പെര്‍മിറ്റ്‌, നിര്‍മ്മാണ പ്രവൃത്തി, മണ്ണെടുപ്പ്‌ എന്നിവയുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ കാണ്‍കെ വ്യക്തമായി പ്ലോട്ടിലും ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റിലും യഥാസമയം പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും
⦁    മണ്ണെടുപ്പ്‌ സംബന്ധിച്ച ശരിയായ നിയമവശങ്ങള്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ബോധവല്‍ക്കരണം നടത്തണമെന്നും
⦁    മണ്ണെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അവ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും
ബന്ധപ്പെട്ട എല്ലാവകുപ്പുകള്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

            എന്ന് 2020 ഫെബ്രുവരി മാസം  15-ന്
                                                                                      sd/-
                           
                                                                      Mahesh Vijayan   
                                                                      RTI & Human Rights Activist
Copy to:

1. ശ്രീ തോമസ്‌ ഐസക്, ധനകാര്യ മന്ത്രി.
2. ശ്രീ. എ.സി. മൊയ്തീന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി.
3. ശ്രീ. ഇ. ചന്ദ്രശേഖരന്‍, റവന്യൂ വകുപ്പ് മന്ത്രി.
4.  ചീഫ് സെക്രട്ടറി
5. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്
6. സെക്രട്ടറി, റവന്യൂ  വകുപ്പ്
7. ഡയറക്ടര്‍, മൈനിംഗ് & ജിയോളജി, തിരുവനന്തപുരം.
8. ഡയറക്ടര്‍, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ.
9. ചീഫ് ടൌണ്‍ പ്ലാനര്‍, തിരുവനന്തപുരം.
10. വിജിലന്‍സ് എസ്.പി, ഈസ്റ്റേണ്‍ റേഞ്ച്, കോട്ടയം.

Links to the Rules
KMMC Rules 2015

Wednesday 18 March 2020

കോടതിയില്‍ വ്യാജ തെളിവ് / സത്യവാംഗ്മൂലം നല്‍കിയാല്‍ - CRPC 340 പ്രകാരമുള്ള പരാതിയുടെ സാമ്പിള്‍

ഏതൊരു കോടതി മുന്‍പാകെയും തെറ്റായ സത്യവാംഗ്മൂലമോ തെളിവോ നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണ് (Perjury); IPC 191,193,195,199 പ്രകാരം ശിക്ഷാര്‍ഹവും. എന്നാലിത് ലഘുവായ ഒരു തെറ്റാകരുത് എന്ന് മാത്രം. ഇത്തരം സംഗതികളില്‍ CRPC സെക്ഷന്‍ 340 അനുസരിച്ച് അതാത് കോടതികളിലാണ് പരാതി നല്‍കേണ്ടത്. സിവില്‍ കോടതിയിലുള്‍പ്പടെ പരാതി നല്‍കാവുന്നതാണ്‌.
CRPC 340 പ്രകാരം പരാതി ലഭിക്കുന്ന പക്ഷം പരാതി സംബന്ധിച്ച് കോടതി ഒരു പ്രാരംഭാന്വേഷണം നടത്തി, നീതിയുടെ താല്പര്യം സംരക്ഷിക്കേണ്ടതുണ്ട് എന്ന് കോടതിക്ക് തോന്നുന്ന പക്ഷം ക്രിമിനല്‍ നടപടി നിയമം u/s 340 r/w S.195 -ലെ അധികാരമുപയോഗിച്ച് കുറ്റക്കാര്‍ക്കെതിരെ ഒരു പരാതി രേഖാമൂലം കോടതി തയ്യാറാക്കി, അധികാരികതയുള്ള ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അയക്കണം. അതായത്, ഇവിടെ പരാതിക്കാരന്‍ അഥവാ ഒന്നാം സാക്ഷി കോടതി തന്നെയായി മാറുന്നു. 

കോടതിയുടെ  കസ്റ്റഡിയില്‍ ഇരുന്ന രേഖകളില്‍ കൃത്രിമം ചമച്ചത് സംബന്ധിച്ച് CRPC 340 പ്രകാരം ഞാന്‍ സമര്‍പ്പിച്ച പരാതിയുടേയും സത്യവാംഗ്മൂലത്തിന്റെയും സാമ്പിള്‍ ചുവടെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട  കോട്ടയം   അഡീഷണല്‍ മുന്‍സിഫ്  കോടതി  മുന്‍പാകെ

         MISC. APPLICATION NO. _______ of 2019
                          IN
            (E.P. 08 / 2009 in O.S. 476 / 2003)

    മഹേഷ്‌ വിജയന്‍                - പരാതിക്കാരന്‍        
           
    കെ.പി. ശ്രീകുമാര്‍ മുതല്‍ 4 പേര്‍     - എതിര്‍കക്ഷികള്‍

കോടതി രേഖകളില്‍ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് മേല്‍ നമ്പരില്‍ പരാതിക്കാരന്‍  ക്രിമിനല്‍ നടപടി നിയമം u/s 340 r/w S.195 പ്രകാരം ബോധിപ്പിക്കുന്ന പരാതി.

പരാതിക്കാരന്റെ പേരും പൂര്‍ണമായ മേല്‍വിലാസവും
        Mahesh Vijayan
        S/o R. Vijayan
        Attuvayil House, Nattasseri Kara
        SH Mount P.O, Perumbaicaud Village               
        Kottayam - 686006
               
എതിര്‍കക്ഷികളുടെ പേരും പൂര്‍ണമായ മേല്‍വിലാസവും

#
Official Address
Personal Address
1
Adv:  K.P. Sreekumar
Kurup's Chamber
Kottayam - 686002         
Adv. K.P. Sreekumar
Kizhakke Madam
Kiliroor North Post
Kottayam - 686020
2
Baiju L
L.D Clerk
Munisiff Court, Kottayam
Baiju L
Nellivila House
Kanjiracodu, Kundara P.O
Kollam
3
Adv. G. Jayasanker        
Kurup's Chamber
Kottayam - 686002
Adv. G. Jayasanker        
Surabhi
Kudamaaloor P.O
Kottayam - 686017
4
Reji G Nair
Junior Superintendent
Munisiff Court, Kottayam
Reji G Nair
Vrindaavan, Puthuppally P.O
Kottayam - 686011

1. കോട്ടയം മുനിസിഫ് കോടതിയിലെ OS 476/03  ആം നമ്പര്‍ കേസിലെ EP.08/2009-യില്‍, എതിര്‍കക്ഷികള്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി, കൃത്രിമമായും കളവായും രേഖകള്‍ ചമച്ചും പൊതുസേവകന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തും കോടതി ലേലം ചെയ്ത 38/2E/1 എന്ന റീസര്‍വ്വേയിലുള്ള വസ്തുവിന് പകരം ലക്ഷങ്ങള്‍ വിലവരുന്ന മറ്റൊരു വസ്തു തട്ടിയെടുത്തതാണ് ഈ പരാതിക്കാധാരമായ സംഭവം.  

2. ടി എക്സിക്യൂഷന്‍ പെറ്റീഷനില്‍ നടന്ന പ്രധാന ക്രമക്കേടുകള്‍ താഴെ പറയുന്നവയാണ്.

a). EP-യിലെ റീസര്‍വ്വേ നമ്പര്‍ 38/2E/1 എന്നത്  ലേലം  നടന്ന ശേഷം വെട്ടിത്തിരുത്തി 216/2 ആക്കി മാറ്റി.

b). Sale Warrant (O. 21, R. 30) - നൊപ്പമുള്ള ഷെഡ്യൂളിലെ റീസര്‍വ്വേ നമ്പര്‍ വെട്ടിതിരുത്തുകയും എലുക, വിവരണം എന്നിവയ്ക്ക് മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

c) Sale Proclamation (O. 21, R. 66 - ലേല പരസ്യം) - ലെ റീ സര്‍വ്വേ നമ്പരും സെയില്‍ സര്‍ട്ടിഫിക്കറ്റിലെ റീ സര്‍വ്വേ നമ്പരും വിത്യാസപ്പെട്ടിരിക്കുന്നു. എലുക, വിവരണം എന്നിവയ്ക്ക് മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

d) സെയില്‍ രജിസ്റ്ററില്‍, അറ്റാച്ച് ചെയ്ത വസ്തുവിന്റെ എലുക, വസ്തുവിന്റെ വിവരണം, റീ സര്‍വ്വേ നമ്പര്‍  എന്നിവയ്ക്കെല്ലാം മാറ്റം വരുത്തിയിരിക്കുന്നു.

3. കോടതി അറിയാതെയാണ് ടി തിരുത്തലുകളും മാറ്റങ്ങളും എല്ലാം വരുത്തിയിരിക്കുന്നത്. ക്രമക്കേട് നടത്തിയ ശേഷം ബോധപൂര്‍വ്വം തെറ്റായ സത്യവാംഗ്മൂലവും സ്റ്റേറ്റ്മെന്റും കോടതി മുമ്പാകെ നല്‍കി ഒന്നും മൂന്നും എതിര്‍കക്ഷികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തിരുത്തിയ റീസര്‍വ്വേ നമ്പരിലുള്ള വസ്തുവിന്‍റെ സെയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തത്. 

4. ടി കേസില്‍ കോടതിയില്‍ നിന്നും സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് അയച്ച, അറ്റാച്ച്മെന്റ് ഓര്‍ഡറിന്‍റെ പകര്‍പ്പ് Exhibit P1 ആയി ഹാജരാക്കുന്നു. ഇതിലെ റീസര്‍വ്വേ നമ്പര്‍ 38/2E/1 എന്നതാണ്. Execution Petition, അറ്റാച്ച്മെന്റ് ഓര്‍ഡര്‍, Sale Warrant, Sale Proclamation - എന്നിവയോടൊപ്പമുള്ള ഷെഡ്യൂളില്‍ ഒരിടത്തു പോലും ബ്ലോക്ക് നമ്പര്‍ എന്നൊരു കോളം പോലുമില്ല എന്നിരിക്കെ സെയില്‍ രജിസ്റ്ററിലും സെയില്‍ സര്‍ട്ടിഫിക്കറ്റിലും വസ്തുവിന്‍റെ ബ്ലോക്ക് നം 25 എന്ന് പുതിയതായി എഴുതി ചേര്‍ത്തിരിക്കുന്നു. ടി ഷെഡ്യൂളില്‍  പറയുന്ന പെരുംബായ്ക്കാട് വില്ലേജില്‍ ഒന്നിലധികം ബ്ലോക്കുകളും ടി ബ്ലോക്കുകളില്‍ 216/2 എന്ന റീസര്‍വ്വേ നമ്പരില്‍ ഒന്നിലധികം പ്രോപ്പര്‍ട്ടികളും ഉള്ളതാണ്.

5. ഒന്നാം എതിര്‍കക്ഷി 38/2E/1 എന്ന വസ്തു ലേലത്തില്‍ പിടിച്ചശേഷം മുനിസിഫ് കോടതിയിലെ ജീവനക്കാരായ രണ്ടും നാലും എതിര്‍കക്ഷികളെ സ്വാധീനിക്കുകയും ഗൂഡാലോചന നടത്തി രേഖകളില്‍ കൃത്രിമം കാണിക്കുകയും കോട്ടയം സബ് കോടതിയിലെ OS 569/10 ആം നമ്പര്‍ കേസില്‍ എനിക്ക് ഡിക്രീ ലഭിച്ച 216/2 എന്ന വസ്തു തട്ടിയെടുക്കുകയുമായിരുന്നു. റീ സര്‍വ്വേ 38/2E/1 നമ്പര്‍ വസ്തു കോടതിയില്‍ നിന്നും ലേലത്തില്‍ പിടിച്ചതായി കാണിച്ച്, ഒന്നാം എതിര്‍കക്ഷി കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് 15/12/10-ല്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് Exhibit P2 യും ആയതിന് ജില്ലാ രജിസ്ട്രാര്‍ നല്‍കിയ മറുപടി  Exhibit P3 ആയും ഹാജരാക്കുന്നു

6. സെയില്‍ രജിസ്റ്ററും സെയില്‍ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിയിരിക്കുന്നത് രണ്ടാം എതിര്‍കക്ഷിയും ആയത് പരിശോധിച്ചുറപ്പ് വരുത്തിയത് നാലാം എതിര്‍കക്ഷിയുമാണ്‌. ഹര്‍ജിക്കാരന്‍ 21.05.2016­-ലും 17.12.2018-ലും ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ (File No: C4-44188/2016), കോട്ടയം ജില്ലാ ജഡ്ജി പ്രാഥമിക അന്വേഷണം നടത്തി, രണ്ടാം എതിര്‍കക്ഷി എല്‍.ബൈജുവിനെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുള്ളതും ടിയാനെ കുറ്റക്കാരനെന്ന് കണ്ടെത്തി എന്‍ക്വയറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതും ടി അച്ചടക്ക നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി നില്ക്കുകയുമാണ്‌. നാലാം എതിര്‍കക്ഷിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നു.

7. രേഖകളില്‍ പൊരുത്തക്കേട് കണ്ടെതിനെ തുടര്‍ന്ന്‍, 2014 ഒക്ടോബറില്‍ ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി, സംഭവം മുനിസിഫ് കോടതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ക്രമക്കേട് നടന്ന സെയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഒപ്പിട്ട നാലാം എതിര്‍കക്ഷി ജൂനിയര്‍ സൂപ്രണ്ട് ആയിരുന്നു അന്നത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ആയതിനാല്‍, ടിയാന്‍ ഹര്‍ജിക്കാരന് വിവരം നല്‍കുകയോ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്തില്ല. പിന്നീട്, ടിയാന്‍ ട്രാന്‍സ്ഫര്‍ ആയതിന് ശേഷം, ഹര്‍ജിക്കാരന്‍ വീണ്ടും വിവരാവകാശ അപേക്ഷ നല്‍കുകയും ക്രമക്കേട് ശ്രദ്ധയില്‍ പെട്ട പുതിയ ജൂനിയര്‍ സൂപ്രണ്ട് അക്കാര്യം മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ക്രമക്കേട് നടന്ന വിവരം നാലാം എതിര്‍കക്ഷി ബോധപൂര്‍വ്വം മൂടിവെച്ചത് ടി തട്ടിപ്പില്‍ ടിയാനും  ഉള്‍പ്പെട്ടതിന് തെളിവാണ്. ടി വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് Exhibit P4 ആയും മറുപടി Exhibit P5 ആയും ഹാജരാക്കുന്നു.

8. വാദിഭാഗം അഭിഭാഷകനായ മൂന്നാം എതിര്‍കക്ഷിക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് വിവിധ കോടതി ഓഫീസില്‍ ഉണ്ടായിരുന്ന സ്വാധീനവും രേഖകളില്‍ കൃത്രിമം കാണിക്കുന്നതിന് സഹായകമായി. ടിയാനോ അല്ലെങ്കില്‍ ടിയാന്റെ നിര്‍ദ്ദേശാനുസരണം മറ്റാരെങ്കിലുമോ ആണ് ഇ.പി.-യിലും മറ്റും തിരുത്തല്‍ വരുത്തിയിരിക്കുന്നത്.   ടി കേസിലെ വാദി ഭാഗം വക്കീലായ മൂന്നാം എതിര്‍കക്ഷി ജി. ജയശങ്കറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഒന്നാം എതിര്‍കക്ഷിയാണ് ടി കേസിലെ E.P 08/09-ല്‍ അറ്റാച്ച് ചെയ്തിരുന്ന വസ്തു ലേലം കൊണ്ടത്.  കോടതി നടത്തുന്ന ലേലത്തില്‍, കേസുമായി പ്രൊഫഷണലി ബന്ധപ്പെട്ടിട്ടുള്ള അഭിഭാഷകര്‍ കക്ഷിക്ക് വേണ്ടിയല്ലാതെ പങ്കെടുക്കാന്‍ പാടില്ലെന്നിരിക്കെയാണ് അതിന് വിരുദ്ധമായി അഭിഭാഷകനായ ഒന്നാം എതിര്‍കക്ഷി കോടതി ജീവനക്കാരുടെ സഹായത്താല്‍ പ്രോപ്പര്‍ട്ടി ലേലം കൊണ്ടത്. 

9. അറ്റാച്ച് ചെയ്ത 38/2E/1 വസ്തുവിന്‍റെ മതിപ്പ് വിലയായി ഒരു ലക്ഷം ആണ് നിശ്ചയിച്ചിരുന്നതും അതില്‍ ലേലം തുടങ്ങി ഒരുലക്ഷത്തി നൂറ് രൂപയ്ക്ക് ലേലം ഒന്നാം എതിര്‍കക്ഷിയുടെ പേരില്‍ ഉറപ്പിക്കുകയുമായിരുന്നു. എന്നാല്‍ 216/2-ന് വസ്തുവിന്‍റെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയിലും ആര്‍ ഒന്നിന് 70,000/- രൂപയാണ്.  അതനുസരിച്ച് 1,16,200/- രൂപയാണ് ആകെ ഫെയര്‍ വാല്യു. ഫെയര്‍ വാല്യുവിന്‍റെ നാലിരട്ടിയാണ് പ്രദേശത്തെ അന്നത്തെ കമ്പോളവില. ടി വസ്തുവിന് പരാതിക്കാരന്‍ 07.02.2010-ല്‍ എഗ്രിമെന്റ് വെച്ചിരുന്നത് സെന്റിന് 1,41,000 രൂപ വെച്ച് ആകെ 4,78,100/- രൂപയ്ക്കാണ്.  ടി എഗ്രിമെന്റിന്റെ പകര്‍പ്പ് Exhibit P6 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. ടി എഗ്രിമെന്റ് പ്രകാരം വസ്തു എനിക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‍, കോട്ടയം സബ് കോടതിയില്‍ ഞാന്‍ നല്കിയ OS 569/10 നമ്പര്‍ കേസില്‍ എനിക്കനുകൂലമായി ലഭിച്ച വിധിയുടെ പകര്‍പ്പ് Exhibit P7 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. ടി വസ്തുവാണ് ന്യായവിലയിലും കുറഞ്ഞ തുകയ്ക്ക് ഒന്നാം എതിര്‍കക്ഷി തട്ടിയെടുത്തത്.

10. ഒന്ന് മുതല്‍ നാല് വരെ എതിര്‍കക്ഷികള്‍ ഗൂഡാലോചന നടത്തിയും പരസ്പരം സഹായികളായി പ്രവര്‍ത്തിച്ചും അന്യായ നേട്ടം ഉണ്ടാക്കി ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുകയാണ്. IPC 120b, 420, 421, 463, 464, 465, 466, 471, 167, 192, 193, 196, 197, 198, 202 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമം 1988-ലെ 7, 8, 12, 13, 19 വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എതിര്‍കക്ഷികള്‍ ചെയ്തിട്ടുള്ളത്.

11. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ പരാതികള്‍ക്ക് മറുപടിയായി ലഭിച്ച രജിസ്ട്രാറുടെ കത്ത്  Exhibit P8 ആയി  ഹാജരാക്കുന്നു. എതിര്‍കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് CRPC 340 പ്രകാരം മുന്‍സിഫ്‌ കോടതിയെ സമീപിക്കാനും വിഷയത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും ടി കത്തിലൂടെ പരാതിക്കാരന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതാണ്.
        ആകയാല്‍ കോടതിയുടെ ദയവുണ്ടായി താഴെ പറയുന്ന നിവൃത്തികള്‍ അനുവദിച്ച് ഉത്തരവ് ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു.

                നിവൃത്തികള്‍
    a) നീതിയുടെ താല്പര്യം സംരക്ഷിക്കുന്നതിലേക്കായി എതിര്‍കക്ഷികള്‍ക്കെതിരെ മേല്‍ പ്രതിപാദിച്ചിട്ടുള്ള കുറ്റം സംബന്ധിച്ച് കോടതി പ്രാരംഭാന്വേഷണം നടത്തണമെന്നും 

    b) ക്രിമിനല്‍ നടപടി നിയമം u/s 340 r/w S.195 -ലെ അധികാരമുപയോഗിച്ച് എതിര്‍കക്ഷികള്‍ക്കെതിരെ ഒരു പരാതി രേഖാമൂലം തയ്യാറാക്കി, അധികാരികതയുള്ള ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അയക്കണമെന്നും

    c) പ്രതി, അങ്ങനെയുള്ള മജിസ്ട്രേറ്റിന്‍റെ മുമ്പാകെ ഹാജരാകുന്നതിന് മതിയായ ജാമ്യം സ്വീകരിക്കുകയോ, അല്ലെങ്കില്‍ ആരോപിക്കപ്പെട്ട കുറ്റം ജാമ്യം അനുവദിക്കേണ്ടതല്ലാത്തതും, പ്രതിയെ കസ്റ്റഡിയില്‍ അങ്ങനെയുള്ള മജിസ്ട്രേറ്റിന്‍റെ അടുക്കല്‍ അയക്കേണ്ടത് ആവശ്യമാണെന്ന് കോടതിക്ക് തോന്നുകയും ചെയ്യുന്നെങ്കില്‍, അപ്രകാരം അയക്കണമെന്നും

    d) എതിര്‍കക്ഷികള്‍ നടത്തിയ ക്രമക്കേടുകള്‍ നീതിയുടെ വിശാല താല്പര്യം മുന്‍നിര്‍ത്തി പരിഹരിക്കുന്നതിന് ഉചിതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും

    e) ഈ പരാതി നല്‍കിയതിന്റെ ചിലവുകള്‍ എതിര്‍കക്ഷികളില്‍ നിന്നും ഈടാക്കുവാന്‍ അനുവദിച്ച് വിധിക്കണമെന്നും

    f) കോടതിക്ക് നീതിയുക്തമെന്ന് അഭിപ്രായമാകുന്നതുമായ ഇതര നിവൃത്തികളും അനുവദിക്കണമെന്നും താഴ്മയായി അപേക്ഷിച്ച് കൊള്ളുന്നു.

        എന്ന് 2019 ഏപ്രില്‍ മാസം മൂന്നാം തീയതി.
               


                        പരാതിക്കാരന്‍ (മഹേഷ്‌ വിജയന്‍):


        മേല്‍ വിവരിച്ചതെല്ലാം ശരിയും സത്യവുമാണ്.


                        പരാതിക്കാരന്‍ (മഹേഷ്‌ വിജയന്‍):

                   
                രേഖാ വിവരം

Exhibit P1 - കോടതിയില്‍ നിന്നുള്ള അറ്റാച്ച്മെന്‍റ് ഓര്‍ഡര്‍
Exhibit P2 - ശ്രീകുമാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതി.
Exhibit P3 - ജില്ലാ രജിസ്ട്രാര്‍ ശ്രീകുമാറിന് നല്‍കിയ മറുപടി കത്ത്.
Exhibit P4 - മുനിസിഫ് കോടതിയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ്. 
Exhibit P5 - ടി വിവരാവകാശ അപേക്ഷയുടെ മറുപടി.
Exhibit P6 - 07.02.2010-ലെ വസ്തു വില്പന കരാറിന്‍റെ പകര്‍പ്പ്.
Exhibit P7 - OS 569/10 നമ്പര്‍ കേസിലെ വിധിയുടെ പകര്‍പ്പ്.
Exhibit P8 - ബഹു: ഹൈക്കോടതി രജിസ്ട്രാറുടെ കത്ത്. 

എന്ന് 2019 ഏപ്രില്‍ മാസം മൂന്നാം തീയതി
               

                        പരാതിക്കാരന്‍ (മഹേഷ്‌ വിജയന്‍):


----------------------------------------------സത്യവാംഗ്മൂലം------------------------------

ബഹുമാനപ്പെട്ട  കോട്ടയം   അഡീഷണല്‍ മുന്‍സിഫ്  കോടതി  മുന്‍പാകെ

         MISC. APPLICATION NO. _______ of 2019
                          IN
            (E.P. 08 / 2009 in O.S. 476 / 2003)

    മഹേഷ്‌ വിജയന്‍                - പരാതിക്കാരന്‍        

    കെ.പി. ശ്രീകുമാര്‍ മുതല്‍ 4 പേര്‍     - എതിര്‍കക്ഷികള്‍

                      സത്യവാംഗ്മൂലം
    മഹേഷ്‌ വിജയന്‍, 36 വയസ്സ് ,  വിജയന്‍  മകന്‍,   ആറ്റുവായില്‍ വീട്ടില്‍, കോട്ടയം ജില്ലയില്‍ എസ്.എച്ച്.മൗണ്ട് പി ഓ, പിന്‍ 686006  എന്ന ഞാന്‍ ഭയഭക്തി ബഹുമാന പുരസ്സരം താഴെ പറയും പ്രകാരം സത്യം ചെയ്തു ബോധിപ്പിച്ചു കൊള്ളുന്നു.

1.  ഞാന്‍ ഇതോടൊപ്പമുള്ള പരാതിയിലെ ഹര്‍ജിക്കാരനാണ്.

2. ഈ പരാതിയില്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള പാരഗ്രാഫുകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ അറിവിലും ബോദ്ധ്യത്തിലും തികച്ചും ശരിയും വാസ്തവവുമാണ്.  ഈ കോടതിയിലെ OS 476/03 നമ്പര്‍ കേസിലെ E.P 08/09-ല്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് എനിക്ക് വ്യക്തമായ അറിവുള്ളതാണ്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരേയും അഭിഭാഷകരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ പരാതി സമര്‍പ്പിച്ചിട്ടുള്ളത്.

3.  ഇതോടൊപ്പമുള്ള പരാതിയിലെ Exhibit P1 മുതല്‍ Exhibit P8 വരെയുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഈ കോടതി മുമ്പാകെ ഹാജരാക്കുന്നു. ഈ തെളിവുകള്‍ എല്ലാം എന്റെ അറിവിലും ബോദ്ധ്യത്തിലും  ശരിയായിട്ടുള്ളതാകുന്നു. ടി തെളിവുകള്‍ കോടതി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

4. രണ്ടും നാലും എതിര്‍കക്ഷികള്‍ കുറ്റം നടന്ന കാലയളവില്‍ ഈ കോടതിയില്‍ ജോലി ചെയ്തിരുന്നവരാണ്. രേഖകള്‍ തിരുത്തി പുതിയ റീസര്‍വ്വേ നമ്പര്‍, ബ്ലോക്ക് നമ്പര്‍ എന്നിവ ചേര്‍ത്ത്, സെയില്‍ രജിസ്റ്റര്‍, സെയില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ  തയ്യാറാക്കിയിരിക്കുന്നത് രണ്ടാം എതിര്‍കക്ഷിയും ആയത് പരിശോധിച്ചുറപ്പ് വരുത്തിയത് നാലാം എതിര്‍കക്ഷിയുമാണ്‌. യാതൊരുവിധ രേഖകളോ ഉത്തരവോ ഇല്ലാതെയാണ് ടി തിരുത്തലുകള്‍ എല്ലാം വരുത്തിയിരിക്കുന്നത്.
   
5. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ പരാതികള്‍ക്ക് മറുപടിയായി ലഭിച്ച രജിസ്ട്രാറുടെ കത്ത്  Exhibit P8 ആയി  ഹാജരാക്കുന്നു. എതിര്‍കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് CRPC 340 പ്രകാരം മുന്‍സിഫ്‌ കോടതിയെ സമീപിക്കാനും വിഷയത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും ടി കത്തിലൂടെ പരാതിക്കാരന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതാണ്

6. കോട്ടയം സബ്‌ കോടതിയിലെ O.S 569/10 നമ്പര്‍ കേസില്‍ എനിക്ക് ഡിക്രി ലഭിച്ച വസ്തുവാണ്, രേഖകളില്‍ കൃത്രിമം കാണിച്ച് എതിര്‍കക്ഷികള്‍ ചേര്‍ന്ന് തട്ടിയെടുത്തിരിക്കുന്നത്. ടി വസ്തുവിനായി കോടതി ഉത്തരവ് പ്രകാരം 4,92,000/- രൂപ 2012-ല്‍ കോടതിയില്‍ കെട്ടി വെച്ചിരുന്നതുമാണ്. ഇതുമൂലം അപരിഹാര്യമായ നഷ്ടമാണ് എനിക്കുണ്ടായിരിക്കുന്നത്.

        ആകയാല്‍ ഇതോടോപ്പമുള്ള പരാതിയില്‍ അക്കമിട്ടു പറയുന്ന എല്ലാ ആരോപണങ്ങളും വിശദമായ അന്വേഷണത്തിനും തെളിവെടുക്കലിനും വിധയമാക്കണമെന്ന് താഴ്മയായി  അപേക്ഷിച്ചുകൊള്ളുന്നു.

            മേല്‍ പറഞ്ഞതെല്ലാം ശരിയും സത്യവുമാണ്.
                ഇത് സത്യം സത്യം സത്യം. 

തീയതി                                                             സത്യപ്രസ്താവകന്‍ ഒപ്പ്
03.04.2019



സത്യപ്രസ്താവകന്‍ 2019 വര്‍ഷം മാര്‍ച്ച് മാസം ........... തീയതി ..................................................... സ്ഥലത്തുള്ള എന്റെ ഓഫിസില്‍ ഹാജരായി എന്റെ മുമ്പാകെ സത്യവാംഗ്മൂലം ഒപ്പിട്ടുള്ളതാകുന്നു. സത്യപ്രസ്താവകനെ വ്യക്തിപരമായി എനിക്ക് നേരിട്ടറിയാം എന്നു സാക്ഷിപ്പെടുത്തിക്കൊള്ളുന്നു. 




                            (ഓഫിസ് മുദ്ര)  ഗസറ്റഡ് ഓഫിസര്‍ /  അഡ്വക്കേറ്റ് /  ത.സ്വ.ഭ മെമ്പര്‍ / കൌണ്‍സിലര്‍

തീയതി                                                    
03.04.2019

Sunday 15 March 2020

പുഴയില്‍ നിന്നും കൃഷി ആവശ്യത്തിന് ജലം എടുക്കുന്നതിന്‍റെ നടപടിക്രമങ്ങള്‍

പുഴ , തോട്, കനാല്‍, ഡാം തുടങ്ങി പൊതുവായ ഏത് ജലസ്രോതസില്‍ നിന്നും ഏതൊരാവശ്യത്തിനും മോട്ടോര്‍ ഉപയോഗിച്ച് ജലം എടുക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്‍റെ അനുവാദം ആവശ്യമാണ്‌.  കേരള ഇറിഗേഷന്‍ ആന്‍ഡ്‌ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റ് 2003 (Kerala Irrigation and Water Conservation Act 2003)  പ്രകാരമാണ് അനുമതിആവശ്യമുള്ളത്. കൃഷി ആവശ്യത്തിന് ജലം എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. ഇതിനുള്ള നിലവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ എടുക്കും എന്നതിനാല്‍ വളരെ നേരത്തെ അപേക്ഷ നല്‍കാന്‍ ശ്രദ്ധിക്കുക.

ഇറിഗേഷന്‍ ജില്ലാ എക്സിക്യുട്ടീവ്‌ എന്ജിനീയര്‍ക്കാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ചുവടെ കൊടുത്തിട്ടുണ്ട്. തുടര്‍ന്ന്,  അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ വന്ന് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് അസിസ്റ്റന്റ്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് മുഖേന  എക്സിക്യുട്ടീവ്‌ എന്ജിനീയര്‍ക്ക് നല്‍കും.
    എക്സിക്യുട്ടീവ്‌ എന്ജിനീയര്‍ അപേക്ഷ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ തിരുവനന്തപുരത്തിന് അയച്ച് അനുവാദം വാങ്ങണം. ഇതിന് ഒരു മാസം വരെ സമയം എടുക്കാം. എക്സിക്യുട്ടീവ്‌ എന്ജിനീയറുടെ ഓഫീസില്‍ നിന്നും അപേക്ഷ നേരിട്ട് വാങ്ങി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ അടുത്ത് എത്തിച്ചാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അനുവാദം ലഭിക്കും. ഈ അനുവാദവുമായി വീണ്ടും എക്സിക്യുട്ടീവ്‌ എന്ജിനീയറുടെ ഓഫീസില്‍ എത്തണം. തുടര്‍ന്ന്, അപേക്ഷകനുമായി ഇറിഗേഷന്‍ വകുപ്പ് എഗ്രിമെന്റ് ഒപ്പ് വെക്കണം. എടുക്കുന്ന വെള്ളത്തിന്‌ ചെറിയ ഫീസ്‌ ഉണ്ട്.  ഉപയോഗം അറിയാന്‍ അപേക്ഷന്റെ ചിലവില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കണം. ജലം പമ്പ് ചെയ്യാനുപയോഗിക്കുന്ന പൈപ്പിന്‍റെ / ഹോസിന്റെ വലിപ്പത്തിന് അനുസരിച്ച് മീറ്ററിന്റെ വില കൂടും എന്നതിനാല്‍ ആദ്യമേ അന്വേഷിച്ച് വില ഉറപ്പാക്കിയശേഷം മാത്രം പ്ലംബിംഗ് നടത്തുക.

അഗ്രികള്‍ച്ചറല്‍ കണക്ഷന്‍
    ജലം പമ്പ് ചെയ്യുന്നതിന് അഗ്രികള്‍ച്ചറല്‍ കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍, ഇറിഗേഷന്‍ വകുപ്പിന്റെ അനുവാദം, കൃഷി ഓഫീസറുടെ കത്ത് എന്നിവ സഹിതം കെ.എസ്.ഇ.ബി-യില്‍ അപേക്ഷ നല്കണം. എന്നാല്‍, ഇറിഗേഷന്‍ വകുപ്പിന്റെ  അനുമതി കിട്ടിയാല്‍ മാത്രം പോര, വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ച ശേഷം ഇറിഗേഷന്‍ വകുപ്പുമായി ഉണ്ടാക്കുന്ന എഗ്രിമെന്റ് തന്നെ വേണമെന്നും ചില ബോര്‍ഡ് ഓഫീസര്‍മാര്‍ നിര്‍ബന്ധം പിടിക്കാറുണ്ട്.
    വൈദ്യുത കണക്ഷന് അപേക്ഷിക്കും മുന്‍പ് പമ്പ് ഹൗസ് സ്ഥാപിച്ച് മോട്ടോര്‍ കണക്ട് ചെയ്യുക. പമ്പ് ഹൗസിന് കെട്ടിട നമ്പര്‍ വേണ്ട.  കൃഷി ആവശ്യത്തിന് അല്ലാതെ യാതൊരുവിധ ആവശ്യങ്ങള്‍ക്കും പാടില്ലാത്തതിനാല്‍ പ്ലഗ്, ലൈറ്റ് എന്നിവയൊന്നും പമ്പ് ഹൗസില്‍ പാടുള്ളതല്ല.

വാല്‍ക്കഷണം: കാലാകാലങ്ങളില്‍ നടപടിക്രമങ്ങളില്‍ മാറ്റം ഉണ്ടാകാം എന്നതിനാല്‍, ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തേണ്ടതാണ്.
    തോട്ടില്‍ നിന്നോ പുഴയില്‍ നിന്നോ ഏതെങ്കിലും ചാല്‍ / കാന സ്വന്തം പുരയിടത്തിലേക്ക് ഒഴുകുന്നുണ്ടെങ്കില്‍ അതില്‍ നിന്നും ജലം എടുക്കുന്നതിന് ഇറിഗേഷന്റെ അനുവാദം ആവശ്യമില്ല. പുഴയ്ക്കോ തോടിനോ സമീപം സ്വന്തം പുരയിടത്തില്‍ കിണര്‍ ഉണ്ടാക്കി വെള്ളം പമ്പ് ചെയ്യുന്നതിനും  ഇറിഗേഷന്റെ അനുവാദം ആവശ്യമില്ല.

അപേക്ഷയുടെ മാതൃക ചുവടെ കൊടുക്കുന്നു.

FROM
    <Name and Address with Phone NUmber>

TO
    The Executive Engineer
    Irrigation Department
    <Address>

Sir,

വിഷയം: കൃഷി ആവശ്യത്തിന് ആറ്റില്‍ നിന്നും ജലമെടുക്കുന്നത്തിനുള്ള അപേക്ഷ.

എന്റെ ഉടമസ്ഥതയിലുള്ള ................... വില്ലേജിലെ ബ്ലോക്ക് നമ്പര്‍ ......... -ല്‍, റീസര്‍വ്വേ ............... നമ്പരിലുള്ള കൃഷിയിടത്തിലേക്ക്, സമീപത്തുള്ള ............ ആറില്‍ നിന്നും / ആറിന്റെ കൈവരിയില്‍ നിന്നും കൃഷി ആവശ്യത്തിന് ......... HP മോട്ടോര്‍ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതിന് അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. . .................. ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്‌ ......................... ലാണ് ടി കൃഷിയിടം സ്ഥിതി ചെയ്യുന്നത്.

                                                     എന്ന് വിശ്വസ്തതയോടെ

<Place>
<Date>

                                                                                        <Name & Signature>
Enclosure(s):
1. ...................... കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്
2. വസ്തുവിന്റെ കരം കെട്ടിയ രസീതിന്റെ പകര്‍പ്പ്.

ആക്ട്  സംബന്ധിച്ച  കൂടുതല്‍ വിവരങ്ങള്‍ 

കേരള ഇറിഗേഷന്‍ ആന്‍ഡ്‌ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റ് 2003-ന് കീഴില്‍ രൂപീകരിച്ചിരിക്കുന്ന Kerala Irrigation and Water Conservation Rules 2005 ,  Kerala Irrigation and Water Conservation (Amendment) Rules  2018 എന്നിവയിലാണ് ജലം എടുക്കുന്നതിന്‍റെ നിബന്ധനകള്‍ പറഞ്ഞിട്ടുള്ളത്. 

Kerala Irrigation and Water Conservation Rules 2005

3. Regulation of abstraction of water from water courses.— (i) The application for abstraction of water shall be submitted to the officer authorised under section 4  of the Act in Form No.1 appended to these rules accompanied by a fee of rupees fifty to be paid by means of treasury chalan. (2) The terms and conditions for the abstraction of water from water courses shall be as follows:—
(i) The maximum quantity that shall be drawn for the purpose of irrigation
shall be fixed by the authorised officer depending on the crop pattern,
crop period, area to be irrigated and the nature of soil;
(ii) The abstraction arrangements should be open for inspection at any time by the Departmental authorities; (iii) The fee for abstraction of water shall be one rupee for every kilo litre and part thereof; (iv) The permission once granted shall remain valid for a period of three years, unless it is cancelled before expiry of that period, for valid reasons. (3) On receipt of the application under sub-section (1), the authorised officer may, after due inquiry, grant or refuse to granj’permission in the form of specific order for the abstraction of water within a period of 60 day’s from the date of application. (4) Where permission is refused, it shall be communicated to the applicant showing the reasons for such refusal in writing. (5) Where the permission is granted an undertaking or agreement shall be executed by the applicant as to the terms and conditions for abstraction of water.


6. Licence,—(1)    The authority referred to in clause (b) and (c) of sub-section (1) of section 9 of the Act shall be the Executive Engineer under whose jurisdiction the irrigation work falls. (2) -Every application for a licence under clause (c) of sub-section (1) of section 9 shall be submitted to the authority in Form No. 2 and every such application shall be accompanied by a fee of rupees one hundred paid by means of a treasury chalan.
(3) The licence shall be issued in Form No. 3. (4) Every licence issued under clause (c) of sub-section (1) of section 9 shall have the following terms and conditions  namely:—  (i)   the drawal of water shall be only for irrigation purpose; (ii)  the maximum quantity that shall be drawn for the purpose of irrigation as fixed by the Executive Engineer depending on the crop pattern, crop period, area to be irrigated and the nature of soil; (iii)   the drawal of water shall not affect the minimum draw down  level. (iv) the drawing arrangement shall not damage the existing structures or hinder the purpose of the irrigation work constructed; and (v) the abstraction arrangement should be open for inspection by the Department authorities at any time.



Kerala Irrigation and Water Conservation (Amendment) Rules  2018