Thursday 23 July 2020

ഡൊമിനിക്കിനെ കള്ളക്കേസില്‍ കുടുക്കിയത് എംബസിയുമായി ബന്ധപ്പെട്ട മാഫിയ സംഘം






സൗദിയില്‍ അറസ്റ്റിലായ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് ഡൊമിനിക്കിനെ കുടുക്കാന്‍ വലിയ ഗൂഡാലോചന നടന്നെന്ന ഞെട്ടിക്കുന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്.  ഭാരത്‌ സര്‍ക്കാരിന്റെ വന്ദേഭാരത് മിഷൻ ഫ്ലൈറ്റ് സർവീസ് അട്ടിമറിക്കാനും സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ മറികടന്ന് കമ്മീഷൻ വാങ്ങി ആളുകളെ ക്രമവിരുദ്ധമായി നാട്ടിൽ കൊണ്ട് വരാനും റിയാദ് എംബസ്സിയിലെ ചില ഉദ്യോഗസ്ഥരും  ഏജന്‍സികളും പ്രവാസി സംഘടനകളിലെ പലരും ചേർന്ന് ഒരു വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വന്‍തുകകള്‍ അന്യായമായി വാങ്ങി ഗര്‍ഭിണികളെ പോലും ഒഴിവാക്കി നിരവധി പേരെ പ്രയോരിറ്റി ലിസ്റ്റില്‍ തിരുകിക്കയറ്റി ഇന്ത്യയില്‍ എത്തിക്കുകയും ആയത് ഭാരത് സർക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുകയും ചെയ്ത ഘട്ടത്തില്‍ ഡൊമിനിക് വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും സാധ്യമായ എല്ലാവഴിയിലൂടെയും റിയാദ് എംബസിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ നല്ല രീതിയില്‍ തടയുകയും ചെയ്തു.

തുടര്‍ന്ന്‍, ഒരു രൂപ പോലും ഈ മാഫിയകള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക്  മുന്‍ഗണന ലഭിക്കുകയും നാട്ടിലെത്താന്‍ സാധിക്കുകയും ചെയ്തു. ഇതിനായി ഡൊമിനിക്ക് ആദ്യമായി ചെയ്തത് എമര്‍ജന്‍സി കേസുകളില്‍ പ്രയോരിറ്റി കിട്ടാന്‍ എംബസി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കേണ്ട നടപടിക്രമങ്ങളും അപേക്ഷയുടെ സാമ്പിളും മുന്‍ഗണന കിട്ടുന്നില്ല എങ്കില്‍ സ്വീകരിക്കേണ്ട നടപടികളും എന്നിട്ടും രക്ഷയില്ല എങ്കില്‍ വിവരാവകാശ അപേക്ഷ നല്‍കേണ്ട വിധവും സുപ്രീംകോടതിയില്‍ നല്‍കേണ്ട പരാതിയുടെ മാതൃകയും എല്ലാം തന്റെ ബ്ലോഗിലൂടെ പരസ്യപ്പെടുത്തി ആയതിന്റെ ലിങ്ക് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.  പോസ്റ്റിനോടൊപ്പമുള്ള സ്ക്രീന്‍ഷോട്ടുകള്‍ ശ്രദ്ധിക്കുമല്ലോ.   നിരവധി ലേഖനങ്ങളാണ്‌ അദ്ദേഹം ഈ വിഷയത്തില്‍ എഴുതിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ ഡൊമിനിക്കിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അവര്‍ അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ചെയ്യുകയും  മുന്‍ഗണന ലഭിക്കുകയും ചെയ്തു. നിരവധി പേര്‍ ഡൊമിനിക് പറഞ്ഞതനുസരിച്ച് വിവരാവകാശ അപേക്ഷ നല്‍കുകയും നാട്ടില്‍ എത്തുകയും ചെയ്തു. വന്ദേഭാരത്‌ മിഷന്‍ വിജയിക്കാന്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഏറ്റവും വലിയ ഇടപെടലുകള്‍ നടത്തിയ ഒരാളാണ് ഡൊമിനിക്.

ഇത് മൂലം മാഫിയകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായതിന് പുറമേ വന്ദേഭാരത്‌ മുന്‍ഗണന പട്ടികയില്‍ ക്രമവിരുദ്ധമായി  നുഴഞ്ഞ് കയറിയവരെ കണ്ടെത്താന്‍ ഡൊമിനിക് സ്വന്തം നിലയില്‍ റിയാദ് എംബസിയില്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കിയതും  കൊറോണ കാലത്തും പ്രവാസി ഭാരതീയരുടെ ചോര ഊറ്റിക്കുടിക്കുന്ന ഈ മാഫിയകളെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. ഈ അപേക്ഷകള്‍ പിന്‍വലിക്കണം എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ വൈഫിന്റെ നമ്പരിലേക്ക് അര്‍ദ്ധരാത്രിയില്‍ കോളുകള്‍ വന്നത്.  അതിനെ തുടര്‍ന്നാണ് എംബസി ഡൊമിനിക്കിന് ലീഗല്‍ നോട്ടീസ് അയച്ചത്.

മാഫിയയുടെ ഭാഗമായിട്ടുള്ള റിയാദ് എംബസിയിലെ ചില ഉദ്യോഗസ്ഥരാണ് ഡൊമിനിക്കിനെതിരായ കേസിന് പിന്നില്‍. നിലവില്‍ ഡൊമിനിക്കിനെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറയുന്ന ട്വീറ്റുകള്‍ അദ്ദേഹം ഒരു വര്‍ഷം മുന്‍പ് ഇട്ടവയാണ്.  അന്ന് എംബസി ഇടപെട്ട് ആ വിഷയങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ആ ട്വീറ്റുകള്‍  അന്ന് തന്നെ അദ്ദേഹം നീക്കം ചെയ്തിരുന്നു.

ഡൊമിനിക്കിനെതിരെ സൗദി പൊലീസില്‍ പരാതി നല്‍കിയത് സംബന്ധിച്ചും അവ്യക്തതകള്‍ നില നില്‍ക്കുന്നു. എംബസി പരാതി നല്‍കിയിട്ടില്ല എന്നും ആരാണ് ഡൊമിനിക്കിനെതിരെ പരാതി നല്കിയതെന്നോ എന്താണ് കേസ് എന്നോ തങ്ങള്‍ക്ക് യാതൊരുവിധ അറിവുമില്ല എന്നുമാണ് സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ഇന്ത്യന്‍ എംബസി പറയുന്നത്. അതേ സമയം ഡൊമിനിക്ക്  മാപ്പ് എഴുതി നല്‍കിയാല്‍ പരാതി പിന്‍വലിച്ച് എംബസി ഡൊമിനിക്കിന്റെ മോചനം സാധ്യമാക്കുന്നതാണ് എന്ന് മലയാളി സംഘടനയില്‍ പെട്ട ചില ആളുകള്‍ ഒരു വാട്ട്സാപ്പ് മെസ്സേജ്  തുടക്കം മുതല്‍  പ്രചരിപ്പിക്കുകയും മാപ്പ് എഴുതി നല്‍കണം എന്ന ശക്തമായ സമ്മര്‍ദ്ദം കുടുംബത്തിന് മേല്‍ ചെലുത്തുകയും ചെയ്യുന്നുണ്ട്. ഡൊമനിക് ഒരിക്കലും മാപ്പ് പറയാന്‍ പോകുന്നില്ല, കാരണം അദ്ദേഹം തന്റെ പ്രവാസി സഹോദരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല.

സംഭവത്തില്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന ആ വാട്ട്സാപ്പ്  സന്ദേശം ഈ പോസ്റ്റിനോടൊപ്പം കൊടുത്തിട്ടുണ്ട്. ഇത് തെറ്റായ ഒരു സന്ദേശം ആണെങ്കില്‍ ഇതിനെതിരെ എംബസ്സി നടപടി എടുക്കേണ്ടതാണ്. ഇതിനായി ഞാന്‍ എംബസിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഡൊമിനിക്കിന്‍റെ പഴയ ട്വീറ്റുകള്‍ ഉദ്യോഗസ്ഥര്‍ മാഫിയയുടെ ഭാഗമായിട്ടുള്ള  മറ്റാളുകള്‍ക്ക് കൈമാറുകയും അവരെ കൊണ്ട് സൗദി പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നോ എന്നും സംശയം ഉണ്ട്.  ചുരുക്കിപ്പറഞ്ഞാല്‍ ഡൊമിനിക്കിനെ കേസില്‍ കുടുക്കാന്‍ വലിയ ഗൂഡാലോചന തന്നെ നടന്നിട്ടുണ്ട്. വന്ദേഭാരത്‌ മിഷന്‍ അട്ടിമറിക്കാന്‍ റിയാദ് എംബസ്സിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശികള്‍ കൂട്ടായ്മ കേന്ദ്രസര്‍ക്കാരിനേയും നടപടി ആയില്ലെങ്കില്‍ ഹൈക്കോടതിയേയും  ഉടന്‍ സമീപിക്കുന്നതാണ്.

ഡൊമിനിക്കിനെ സഹായിക്കാന്‍ റിയാദിലെ പ്രമുഖ പ്രവാസി സംഘടനകള്‍ പോലും രംഗത്ത് വന്നിട്ടില്ല എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.  ഗര്‍ഭിണികള്‍, പ്രായമായവര്‍, പലവിധ അസുഖങ്ങള്‍ ഉള്ളവര്‍, ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവങ്ങള്‍ എന്നിവരെയെല്ലാം ഒഴിവാക്കി കൈക്കൂലി വാങ്ങി അര്‍ഹതയില്ലാത്ത ആളുകളെ തിരുകിക്കയറ്റി ഇന്ത്യയില്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന പ്രവാസി സംഘടനകള്‍ക്ക് ഡൊമിനിക് ഒരു ശത്രുവാണല്ലോ.

ഡൊമിനിക്കിന്റെ സഹായം കൊണ്ട് ഇന്ത്യയില്‍ എത്തപ്പെട്ട നിരവധി ആളുകള്‍ നന്ദിയോടെ അദ്ദേഹത്തെ സ്മരിക്കുന്നുണ്ടാകും; പക്ഷെ, അവര്‍ക്ക് അറിയില്ലല്ലോ, തങ്ങളുടെ രക്ഷകന്‍ ആ സഹായം ചെയ്തതിന്റെ പേരില്‍ ഇന്ന് ജയിലിലാണെന്ന്.  ഡൊമിനിക്കിനെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ട് നിന്നവര്‍ക്ക് കാലം മാപ്പ് കൊടുക്കില്ല.  പ്രിയപ്പെട്ട ഡൊമിനിക് സൈമണ്‍, താങ്കളാണ് യഥാര്‍ത്ഥ പോരാളിയും മനുഷ്യസ്നേഹിയും.

വന്ദേഭാരത്‌ മിഷന്‍ വിജയത്തിലെത്തിക്കാന്‍ ഡൊമിനിക് നടത്തിയ ഇടപെടലുകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ബ്ലോഗിന്റെ ലിങ്ക് ചുവടെ. ഡൊമിനിക്കിന്റെ മോചനത്തിനായി എല്ലാ പ്രവാസികളും മനുഷ്യസ്നേഹികളും ഉറച്ച പിന്തുണ നല്കണമെന്ന് ഏവരോടും താഴ്മയായി അപേക്ഷിക്കുന്നു.

http://rtidata.com/phpbb/viewforum.php?f=12

#ReleaseDominicSimon








No comments:

Post a Comment